
തിരുവനന്തപുരം: യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് പ്രതിശ്രുത വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടർന്നാണ് യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയത്. വർക്കലയ്‌ക്ക് സമീപം കല്ലമ്പലം സ്വദേശിനിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.യുവതിയുടെ അമ്മ വാങ്ങിയ പണവും പലിശയും ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയ യുവാവിനെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്.
'ഞാൻ പൈസ വാങ്ങിച്ചെന്നത് സത്യമാണ്. എന്റെ ഭർത്താവ് മരിച്ചതാണ്. പതിനാറിന്റെ അന്ന് ഒരു ലക്ഷം രൂപ ഇട്ടുകൊടുത്തു. പിന്നെ നാൽപ്പതിനായിരം കൊടുത്തു. പതിനായിരം രൂപവച്ച് പലിശ കൊടുത്തു. മുതലും പലിശയുമടക്കം തിരിച്ചുകൊടുത്തു. എന്നിട്ടും പല തവണ വീട്ടിൽവന്ന് ഭീഷണിപ്പെടുത്തി. പരാതി കൊടുത്തിരുന്നു. ഞാൻ പൊതിച്ചോറ് വിറ്റാണ് ജീവിക്കുന്നത്.ഒരു വർഷം കൊണ്ട് മോളും പ്രതിശ്രുത വരനും സംസാരിക്കുന്നതാണ്. എൻഗേജ്‌മെന്റ് നല്ല രീതിയിൽ നടത്തിയതാണ്. അന്നൊന്നും ആരും പ്രശ്നത്തിന് വന്നില്ല. വിവാഹം നടക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് പ്രശ്നമുണ്ടാക്കിയത്.വിവാഹം മുടങ്ങിയപ്പോൾ എന്റെ മോൾ ബോധംകെട്ടുവീണു, മേശയ്ക്കകത്തെ ഗുളിക കഴിച്ചതാണ്. അപ്പോഴേ ആശുപത്രിയിൽ കൊണ്ടുപോയി. ഐസിയുവിലാക്കി.'- യുവതിയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പാണ് ഒരു ലക്ഷം രൂപ കടം വാങ്ങിയത്. മാസം പതിനായിരം രൂപയാണ് പലിശയായി വാങ്ങിക്കുന്നതെന്നാണ് വിവരം. അഞ്ച് മാസം മുമ്പാണ് പ്രതിശ്രുത വധുവിന്റെ പിതാവ് മരിച്ചത്.വിദേശത്ത് ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയുമായിട്ടാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.