എറണാകുളം: തദ്ദേശസ്വയംഭരണ വാർഡ് വിഭജനത്തിൽ സർക്കാരിന് ആശ്വാസം. വാർഡ് വിഭജനവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിവിധ പഞ്ചായത്തുകളുടെയും, നഗരസഭകളുടെയും വാർഡ് വിഭജനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. വാർഡുകളുടെ എണ്ണം തീരുമാനിക്കുന്നത് നിയമസഭയുടെ അധികാരമാണെന്നും അതിൽ ഇടപെടാൻ ആവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അവസാനത്തെ സെൻസസിന്റെ അടിസ്ഥാനത്തിൽ എത്ര തവണ വേണമെങ്കിലും സർക്കാരിന് വാർഡ് വിഭജനം നടത്താമെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഇതോടെ 2015ൽ വിഭജിച്ച വാർഡുകളിൽ വീണ്ടും വാർഡ് വിഭജനവുമായി സർക്കാറിന് മുന്നോട്ട് പോകാം. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് വിഭജനമാണ് ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. വാർഡുകളുടെ എണ്ണം തീരുമാനിക്കുന്നത് നിയമസഭയുടെ അധികാരമാണ്. നിയമസഭയുടെ അധികാരത്തിൽ ഇടപെടാനാവില്ല. വാർഡ് പുനർ വിഭജനത്തിന് സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
2011ലെ സെൻസസിൻ്റെ വെളിച്ചത്തിൽ 2015ൽ വാർഡ് പുനർവിഭജനം നടത്തിയ തദ്ദേശസ്ഥാപനങ്ങളിൽ ജനസംഖ്യാടിസ്ഥാനത്തിൽ വാർഡ് പുനർവിഭജനം നടത്താനാകില്ലെനന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി. ഇതാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.