
വടകര : വ്യത്യസ്ത സംഭവങ്ങളിൽ കഞ്ചാവ് പിടികൂടിയ കേസ്സിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ. കല്ലാച്ചി വിഷ്ണുമംഗലം തെരുവംപറമ്പ് ചെറിയ ചെമ്പോട്ടുമ്മൽ അരുൺ (34), കോഴിക്കോട് ചേവായൂർ നെയ്ത്ത് കുളങ്ങര നമ്പാടി പറമ്പത്ത് പി കെ ഹാരിസ് (50) എന്നിവരെയാണ് വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി ജി ബിജു ശിക്ഷിച്ചത്. ഇരുവർക്കും രണ്ടു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഇരുവരും രണ്ടു മാസം കൂടി കഠിന തടവ് അനുഭവിക്കണം.
2018 നവംബർ 24 നാണ് കോഴിക്കോട് വയനാട് റോഡിലെ താമരശ്ശേരി ചുങ്കം റോഡിൽ വെച്ച് അരുണിനെ താമരശ്ശേരി എക്സ്സൈസ് ഇൻസ്പെക്റ്റർ ഒരു കിലോ 200 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബർ 18നാണ് ഹാരിസിനെ ഒരു കിലോ 600 ഗ്രാം കഞ്ചാവുമായി ചേളന്നൂർ പട്ടർപാലം റോഡിലെ ശ്രീനാരായണ മന്ദിരത്തിന് മുൻവശം വെച്ച് കോഴിക്കോട് എക്സ് സൈസ് സർക്കിൾ ഇൻസ്പെക്റ്റർ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ ഇ വി ലിജീഷ് ഹാജരായി.