
മലപ്പുറം: കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയെ അധ്യാപകൻ മർദ്ദിച്ച് കൈ തല്ലിയൊടിച്ചതായി പരാതി. സംഭവത്തിൽ വടകര സ്വദേശിയായ അധ്യാപകൻ ബെൽരാജിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചാണ് അധ്യാപകൻ ചൂരൽ കൊണ്ട് അടിച്ചത്. അടിയേറ്റ് കുട്ടിയുടെ കയ്യിലെ എല്ല് പൊട്ടുകയായിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
ക്ലാസിൽ ശ്രദ്ധിക്കാത്തതിന് പിറകിലൂടെ എത്തി ചൂരൽ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. അടി കിട്ടിയ സമയത്ത് കൈക്ക് നല്ല വേദനയുണ്ടെന്ന് അധ്യാപകനോട് പറഞ്ഞിട്ടും, ആ കൈകൊണ്ട് തന്നെ നിർബന്ധിച്ച് എഴുതിപ്പിച്ചതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്. ആൺകുട്ടികളെയും പെൺകുട്ടികളെയും അധ്യാപകൻ അടിക്കാറുണ്ടെന്നും കുട്ടി വെളിപ്പെടുത്തി.
ഉച്ചയോടെ അധ്യാപകൻ തന്നെയാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. കുട്ടി ക്ലാസിൽ ശ്രദ്ധിക്കാത്തതിന് ശിക്ഷിച്ചപ്പോൾ തുടങ്ങിയ കരച്ചിലാണെന്നും അല്ലാതെ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് അധ്യാപകൻ വീട്ടുകാരോട് പറഞ്ഞത്. എന്നാൽ കുട്ടിയുടെ കയ്യിൽ അമിതമായ വീക്കവും കരിവാളിപ്പും കണ്ടതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നടത്തിയ എക്സ്-റേ പരിശോധനയിലാണ് കയ്യിലെ എല്ലിന് പൊട്ടലുള്ളതായി ഡോക്ടർമാർ പറഞ്ഞത്.സംഭവത്തിൽ പോലീസിനെ കൂടാതെ ബാലാവകാശ കമ്മിഷനിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.