
ചൊക്ലി: പെരിങ്ങത്തൂരിൽ പട്ടാപകൽ വീടുകളിൽ മോഷണം. മൂന്ന് പവൻ സ്വർണാഭരണവും, ലാപ്ടോപ്പും നഷ്ട്ടമായി. മോഷ്ടാവെത്തിയത് ആഡംബര വാഹനമായ ഥാറിൽ. പെരിങ്ങത്തൂർ സേഫ് നഗറിൽ കല്ലാടത്തിൽ ആയിഷ, തയ്യുള്ളതിൽ റഫീഖ് എന്നിവരുടെ വീടുകളിലാണ് ഉച്ചക്ക് 12.45 ഓടെ മോഷണം നടന്നത്. ആയിഷ വീടിന് പിറകുവശത്ത് പണിയെടുക്കുമ്പോഴാണ് മോഷ്ടാവ് മുൻവശം വഴി അകത്തു കയറി അലമാരയിൽ സൂക്ഷിച്ച മൂന്ന് പവന്റെ സ്വർണാഭരണം കവർന്നത്.
ആയിഷയുടെ മകനെത്തി അലമാരയിലെ സാധനങ്ങൾ വലിച്ചിട്ടത് കണ്ട് ചോദിച്ചപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്. തുടർന്ന് സി.സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആഡംബര വാഹനമായ ഥാർ ജീപ്പിലെത്തിയ ആളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടത്. കർണാടക രജിസ്ട്രേഷനിലുള്ള KA O2 MV 9083 നമ്പർ ഥാർ ജീപ്പിലാണ് മോഷ്ടാവ് എത്തിയത്. സമാന രീതിയിലാണ് സമീപത്തെ തയ്യുള്ളതിൽ റഫീഖിന്റെ വീട്ടിൽ നിന്നും ലാപ്പ്ടോപ്പ് കവർന്നത്. റഫീഖ് പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. ചൊക്ലി സി ഐ വി. ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.