
കൊയിലാണ്ടി: വിദ്യാർഥിനിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ, ലിസി (ഷീബ) ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്.
വൈകിട്ട് അഞ്ചരയോടെ കോളജിൽനിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്ത് കാണാൻ മാതാപിതാക്കൾ വിളിച്ചെങ്കിലും പോയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട് അകത്തുനിന്നു പൂട്ടിയ നിലയിൽ കണ്ടത്. ജനലിലൂടെ നോക്കിയപ്പോൾ മകൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ട പിതാവ് സമീപവാസിക്കൊപ്പം വാതിൽ തകർത്ത് വീട്ടിനുള്ളിൽ കയറി. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹത്തിൽ നെറ്റിയിലും താടിയിലുമടക്കം മൂന്നു സെന്റിമീറ്റർ ആഴത്തിൽ മുറിവുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് ദുരൂഹത ഉയർത്തുന്നത്. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യൂനിഫോമിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണത്തിൽ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.