തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന വാഹനാപകടങ്ങളിലും അപകടമരണങ്ങളിലും ചെറിയ ശതമാനത്തിനെങ്കിലും കാരണമായി തെരുവുനായ്ക്കൾ.കഴിഞ്ഞ വർഷമുണ്ടായ 3875 വാഹനാപകട മരണങ്ങളിൽ 17 മരണത്തിന് കാരണമായത് തെരുവിൽ അലഞ്ഞ മൃഗങ്ങളായിരുന്നുവെന്നാണ് പോലീസിന്റെ കണക്ക്.ഇക്കൊല്ലം ഇതുവരെയുണ്ടായ 956 മരണങ്ങളിൽ ആറെണ്ണത്തിന് കാരണവും തെരുവു നായ്ക്കളാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷമുണ്ടായ 48841 റോഡപകടങ്ങളിൽ 147 അപകടങ്ങൾക്ക് കാരണമായത് പ്രധാനമായും തെരുവുനായ്ക്കളാണ്. കാട്ടുപന്നി വാഹനത്തിലിടിച്ച ഏതാനും സംഭവങ്ങളുമുണ്ടായി. മൃഗങ്ങൾ കാരണമായ അപകടങ്ങളിൽ 127 പേർക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. 33 പേർക്ക് ചെറു പരിക്കുകളുമുണ്ടായി. മൃഗങ്ങൾ കാരണമുണ്ടായ മൊത്തം അപകടങ്ങളിൽ 118 എണ്ണം ഗുരുതര പരിക്കുകൾക്ക് കാരണമായ അപകടങ്ങളാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത 147 അപകടങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് വാഹനയാത്രക്കാർക്ക് പരിക്കേൽക്കാതിരുന്നത്.വാഹനങ്ങൾക്ക് കുറുകെ തെരുവിൽ അലയുന്ന മൃഗങ്ങൾ അപ്രതീക്ഷിതമായി ചാടുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതും അവ ഗുരുതരമാക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.മൊത്തം അപകടമരണത്തിന്റെ ഒരു ശതമാനത്തിൽ താഴെമാത്രമാണ് ഇത്തരം അപകടങ്ങളെങ്കിലും എല്ലാ വർഷവും ഇത് മാറ്റമില്ലാതെ തുടരുന്നുണ്ട്.