കോലഞ്ചേരി: പുത്തൻകുരിശിൽ നാല് വയസുകാരിയെ അമ്മ ചാലക്കുടി പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ അടുത്ത ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബന്ധുവിനെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് പോക്സോ കേസും രജിസ്റ്റർ ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി റൂറൽ എസ്.പി ഓഫീസിൽ ഇന്ന് അടിയന്തരയോഗം ചേർന്നിരുന്നു. പിന്നാലെയാണ് ബന്ധുവിനെ വിളിച്ചുവരുത്തിയത്. കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് കസ്റ്റഡിയിലുള്ളതെന്നാണ് അറിയുന്നത്. ഇയാളെ രാത്രി വൈകിയും വിട്ടയച്ചിട്ടില്ല. ഇക്കാര്യത്തിൽ പ്രതികരിക്കാൻ പൊലീസ് തയ്യാറായില്ല.
കേസിൽ റിമാൻഡിൽ കഴിയുന്ന മാതാവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നാളെ ആലുവ കോടതിയിൽ ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് ചെങ്ങമനാട് പൊലീസ് അറിയിച്ചു.