തിരുവനന്തപുരം: ഓൺലെെനിൽ വിവാഹപ്പരസ്യം നൽകി വിവിധ ജില്ലകളിലായി പത്തുപേരെ വിവാഹം കഴിച്ചുമുങ്ങിയ യുവതി പിടിയിൽ.കാഞ്ഞിരമറ്റം സ്വദേശിയും രണ്ടുവയസുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ ആണ് കുടുങ്ങിയത്. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്ക് പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.വിവാഹത്തിന് ഒരുങ്ങാൻ രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്ത് ബാഗ് പരിശോധിച്ചപ്പോൾ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ കണ്ടെടുത്തു.
വിവാഹ പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് മേയ് 29നാണ് കോൾ വന്നത്. യുവതിയുടെ അമ്മയാണെന്ന് പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ യുവാവിന് കെെമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ നാലിന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു.തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്ക് താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതോടെ വിവാഹം ആറാം തീയതി നടത്താമെന്ന് യുവാവ് ഉറപ്പുനൽകി. വെെകിട്ട് അഞ്ചിന് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു.