തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിൻ വിപുലമാക്കുമെന്നും ഇതിനായി രാഷ്ട്രീയ പാർട്ടികളുടെയും മതനേതാക്കളുടെയും പിന്തുണ ഉറപ്പാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നേതാവും യോഗത്തിൽ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലഹരിവിരുദ്ധ കാഴ്ചപ്പാട് പുലർത്തുന്നവരാണ് എല്ലാ മതസാമുദായിക നേതാക്കളും രാഷ്ട്രീയ നേതാക്കളും. ഏതെങ്കിലും മതമോ ജാതിയോ പാർട്ടിയോ ലഹരി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല.അതുകൊണ്ട് തന്നെ ഓരോ വിഭാഗത്തിനും ലഭ്യമാകുന്ന അവസരങ്ങളിലെല്ലാം ലഹരിവിരുദ്ധ ജാഗ്രത പുലർത്താൻ അനുയായികളോട് അഭ്യർത്ഥിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.വിവിധ മതവിഭാഗങ്ങളിൽപെട്ടവർ ഒത്തു കൂടുന്ന സവിശേഷ ദിവസങ്ങൾ, അവസരങ്ങളിലെല്ലാം ലഹരിവിരുദ്ധ സന്ദേശം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.യുവജന മഹിളാ വിദ്യാർത്ഥി വിഭാഗങ്ങളുള്ള സംഘടനകളോട് യോഗം വിളിച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിനുള്ള നിർദേശം നൽകി. രാഷ്ട്രീയ പാർട്ടികളും ഈ തരത്തിൽ പ്രവർത്തനം ആസൂത്രണം ചെയ്യണം. സൺഡേ ക്ലാസുകൾ, മദ്രസകൾ, ഇതര ധാർമിക വിദ്യാഭ്യാസ ക്ലാസുകൾ തുടങ്ങിയവയിലെല്ലാം ലഹരി വിരുദ്ധ ആശയങ്ങൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി