കണ്ണൂർ: കായലോട്ട് റസീനയുടെ ആത്മഹത്യയ്‌ക്ക് കാരണം ആൺസുഹൃത്താണെന്ന് മാതാവ് ഫാത്തിമ. റസീനയുടെ (40) പണവും സ്വർണവും യുവാവ് തട്ടിയെടുത്തു. പൊലീസ് അറസ്റ്റ് ചെയ്‌തവർ നിരപരാധികളാണ്. സദാചാര പൊലീസിംഗ് നടന്നിട്ടില്ലെന്നും യുവതിയുടെ മാതാവ് പറഞ്ഞു.
'പരിചയമില്ലാത്ത ഒരാളോടൊപ്പം കണ്ടപ്പോൾ സഹോദരന്മാർ എന്ന നിലയിലാണ് അവർ ചോദിച്ചത്. എന്റെ ഏട്ടത്തിയുടെ ഭർത്താവും മക്കളുമാണ് ചോദ്യങ്ങൾ ചോദിച്ചത്. കാറിൽ ഒരാളുമായി കണ്ടപ്പോൾ വിളിച്ചിറക്കി വീട്ടിൽ കൊണ്ടാക്കുകയാണ് അവർ ചെയ്‌തത്. അവനാണ് എന്റെ മകളെ കുടുക്കിയത്. എന്നിട്ട് അവനെ വെറുതേ വിട്ടു. യാതൊരു പ്രശ്‌നത്തിനും പോകാത്ത പാവങ്ങളെ പിടിച്ച് ജയിലിലുമിട്ടു. റസീനയുടെ സ്വർണം മുഴുവൻ മയ്യിൽ സ്വദേശിയായ അവൻ തട്ടിയെടുത്തു. അയാൾക്കെതിരെ മുഖ്യമന്ത്രിക്കും പൊലീസിലും പരാതി കൊടുക്കും. മൂന്ന് വർഷമായി അവർ തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് ഞങ്ങൾ അറിയുന്നത്.
40 പവൻ സ്വർണം നൽകിയാണ് വിവാഹം നടത്തിയത്. ഇപ്പോൾ സ്വർണം ഒന്നുമില്ല. പലരിൽ നിന്നും കടം വാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. പണം മുഴുവൻ കൊണ്ടുപോയത് അവനാണ്. മകളുടെ ഭർത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. അവൻ സ്ഥിരമായി റസീനയെ കാണാൻ വരുമായിരുന്നു എന്നാണ് അറിഞ്ഞത്' - ഫാത്തിമ പറഞ്ഞു.