
കണ്ണൂർ: വ്യക്തിഗത വായ്പ അവസാനിപ്പിക്കുന്നതിനായി പ്ലേസ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത മുൻ പട്ടാളക്കാരി തട്ടിപ്പിന് ഇരയായി. 2,32,535 രൂപ നഷ്ടമായി. അടവ് അവസാനിപ്പിക്കുന്നതിനായി ഗൂഗിളിൽ പരിശോധിച്ച ശേഷം ലഭിച്ച ജയ്സാൽമീറിലുള്ള ബാങ്കിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ബാങ്കിന്റെ സീനിയർ കൺസൾട്ടന്റാണെന്ന് ഒരാൾ പരിചയപ്പെടുത്തി.
തുടർന്ന് പ്ലേസ്റ്റോറിൽ നിന്ന് ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് അനുവാദം ചോദിച്ചു. അനുമതി നൽകിയതോടെ ഫോൺ സ്ക്രീൻ ഷെയർ ചെയ്യപ്പെടുകയും പിന്നീട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് എ.ടി.എം. വഴി പലതവണകളായി പണം തട്ടിയെടുക്കുകയായിരുന്നു. സ്ക്രീൻ ഷെയർ ചെയ്യപ്പെടുന്നതോടെ ബാങ്കിന്റെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞാണ് തട്ടിപ്പുകാർ വിവരങ്ങൾ ശേഖരിച്ചത്. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള എളുപ്പ വഴിയാണ് സ്ക്രീൻ ഷെയർ ആപ്ലിക്കേഷനുകളെന്ന് പോലീസ് പറഞ്ഞു. കതിരൂർ പോലീസ് അന്വേഷണം ആരംഭിച്ചു.