
നാദാപുരം: എട്ടുവയസ്സ് പ്രായമുള്ള വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമം നടത്തി എന്ന കേസിൽ പ്രതിക്ക് 42 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പെരുവണ്ണാമൂഴിയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമം നടത്തി എന്ന കേസിൽ കേന്ദ്രസർക്കാർ സ്ഥാപനമായ കൂത്താളി ജില്ലാകൃഷി ഫാമിലെ ജീവനക്കാരനായ പെരുവണ്ണാമൂഴി കല്ലിപ്പറമ്പിൽ ചന്ദ്രനെ( 56 )യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ.മേനോൻ ശിക്ഷിച്ചത്. 2024 ജനുവരിയിൽ പല ദിവസങ്ങളിലായി പ്രതിയുടെ മകളുടെ മക്കളോടൊപ്പം കളിക്കുകയായിരുന്ന സമയത്ത് പ്രതിയുടെ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതി.
സംഭവത്തിന്റെ പിറ്റേന്ന് തന്നെ കുട്ടി സ്കൂൾ ഹെഡ്മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ അറിയിക്കുകയിരുന്നു. പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്പെക്ടർ ജിതിൻ വാസ് രജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണം നടത്തിയത് പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടർ പി.അരുൺ ദാസ്, സി.പി.ഒ ടി. കെ ലിസ്ന എന്നിവരാണ്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 18 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.