കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗം പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. എംആർഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ് ആണ് പൊട്ടിത്തെറിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഷോർട്ട് സർക്യൂട്ടോ ബാറ്ററി തകരാറോ ആകാം പുകയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൃത്യമായ കാരണം പറയാൻ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു.
പൊട്ടിത്തെറിയിലും അസ്വാഭാവിക മരണത്തിലും പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 151 രോഗികളാണ് ഉണ്ടായിരുന്നു. 114 പേർ നിലവിൽ ഇവിടെ തന്നെ ചികിത്സയിൽ തുടരുന്നുണ്ട്. 37 പേർ മറ്റു ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. വെന്റിലേറ്ററിൽ കഴിയുന്നവരെ കൃത്യമായ പ്രോട്ടോക്കോൾ പ്രകാരമാണ് മാറ്റിയതന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അഞ്ചു മരണങ്ങളാണ് ഉണ്ടായത്. ഇതിൽ ഒരാൾ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മരണങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘം അന്വേഷിക്കും. മറ്റു മെഡിക്കൽ കോളേജിൽ നിന്നും എത്തുന്ന വിദഗ്ദ സംഘമാണ് പഠനം നടത്തുക. മൂന്ന് ദിവസത്തിനുള്ളിൽ അത്യാഹിത വിഭാഗം പ്രവർത്തനം പുനരാരംഭിക്കും. ഇന്ന് തന്നെ വൈദ്യുതി കണക്ഷൻ നൽകും. അതുവരെ പഴയ കാഷ്വാലിറ്റി ബ്ലോക്ക് പ്രവർത്തിക്കും. ഇതിനായി സജ്ജീകരണങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.