കോഴിക്കോട്: യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാജ തിരിച്ചറിയൽ രേഖ കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പോലീസ് അന്വേഷണം ശരിയായ ദിശയിലാണു പോയിരുന്നതെങ്കിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം കിട്ടില്ലായിരുന്നു. എപിപി ഹാജരാവാത്തതു കൊണ്ടാണു ജാമ്യം കിട്ടിയത്. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡാണു യൂത്ത് കോൺഗ്രസുകാർ വ്യാജമായി ഉണ്ടാക്കിയത്. യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റിന്റെ കാറിൽ നിന്നാണു പ്രതികളെ പിടിച്ചതും. അത് അയാൾ സമ്മതിച്ചതുമാണ്. എന്നിട്ടും അതിലേക്ക് അന്വേഷണം നടക്കാത്തതു സംശയാസ്പദമാണ്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനാണ്. സതീശന്റെ സ്വന്തം നഗരസഭ സിപിഎമ്മിനൊപ്പം ചേർന്നു നവകേരള യാത്രയ്ക്കു പണം നൽകി. ഇരുകൂട്ടരുടെയും അഡ്ജസ്റ്റ്മെന്റ് വ്യക്തമാണ്. ഇരട്ടത്താപ്പ് നിലപാടുള്ള സതീശൻ നാണമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കണം. പരസ്പര സഹകരണത്തിന്റെ ഭാഗമായി കേസ് ദുർബലമാക്കാൻ ശ്രമിച്ചാൽ ദേശീയ ഏജൻസികൾ വരാൻ വേണ്ടി ബിജെപി ശ്രമിക്കും. വ്യാജ കാർഡുണ്ടാക്കാൻ ആസൂത്രിത ഗൂഢാലോചന നടത്തിയവരിലേക്ക് അന്വേഷണം എത്തുന്നില്ല. പിടിയിലായ പ്രതികളെല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ അടുപ്പക്കാരാണ്. തിരഞ്ഞെടുപ്പ് കമ്മിഷനു സംഭവത്തിന്റെ ഗൗരവം ബോധ്യമായിട്ടുണ്ട്. കേരള സർക്കാർ ഗൗരവമായി കാണുന്നില്ല. രാജ്യദ്രോഹ കുറ്റത്തിൽ ഇടക്കാല ജാമ്യം എങ്ങനെ ലഭിച്ചു എന്നതാണു ചോദ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.