
തിരൂർ: തവനൂർ പെരുന്തല്ലൂരിൽ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് കെ ടി ജലീൽ.
മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും "തലയറുപ്പ് രാഷ്ട്രീയ"ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതുമെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാമെന്നും അദ്ദേഹം പറഞ്ഞു
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ?
മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും "തലയറുപ്പ് രാഷ്ട്രീയ"ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതും. ആയിരം തവണ വർഗീയ കൂട്ടുമുന്നണി എന്നെ തോൽപിച്ചാലും നിങ്ങൾക്കു കീഴടങ്ങുന്ന പ്രശ്നമില്ല. മതേതര രാഷ്ട്രീയത്തിന്റെ ഇടതുപക്ഷ പതാക നെഞ്ചോട് ചേർത്ത് ഉയർത്തിപ്പിടിച്ച് മരിച്ചു വീഴുന്നതു വരെ സധൈര്യം മുന്നോട്ടു പോകും.
തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം.
വെട്ടിവീഴ്ത്താൻ ചങ്കൂറ്റമുള്ളവർക്ക് അങ്കത്തിനിറങ്ങാം.
തല വെട്ടുന്നവരുടേതല്ല മലപ്പുറം, തല കാക്കുന്നവരുടേതാണ് മലപ്പുറം.
ആ മലപ്പുറത്തിനു വേണ്ടിയാകും ശിഷ്ടകാല പോരാട്ടം.
ഇൻക്വിലാബ് സിന്ദാബാദ്
തവനൂർ പെരുന്തല്ലൂരിൽ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കെ ടി ജലീലിന്റെ തോൽവിയാണ് മുസ്ലിംലീഗ് പ്രവർത്തകർ ആടിന്റെ തലവെട്ടി ആഘോഷിച്ചതെന്നാണ് ആക്ഷേപം. വീഡിയോ ദൃശ്യങ്ങൾ പരന്നതോടെ വിവാദമാവുകയായിരുന്നു