പട്ടിക്കാട് (തൃശ്ശൂർ): കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ മാല ഉപയോഗിച്ചെന്ന പരാതിയിൽ പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ പരാതിക്കാരൻ മൊഴി നൽകി. ഐഎൻടിയുസി യങ് വർക്കേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഹാഷിമാണ് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ.സി. പ്രജിക്ക് മുന്നിൽ മൊഴി നൽകിയത്.
കേന്ദ്രമന്ത്രി പുലിപ്പല്ല് കെട്ടിയ മാല ഉപയോഗിച്ചതോടെ 1972-ലെ വനം-വന്യജീവി സംരക്ഷണ നിയമ ലംഘനം നടത്തിയെന്നും സംഭവവുമായി ബന്ധപ്പെട്ട് കൈവശമുള്ള മുഴുവൻ രേഖകളും വനംവകുപ്പിന് കൈമാറിയെന്നും പരാതിക്കാരൻ പറഞ്ഞു. വിശ്വാസ സംരക്ഷണ റാലിയിൽ പങ്കെടുത്തപ്പോൾ സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ മാല ധരിച്ചിരുന്നെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ യഥാർഥ പുലിപ്പല്ല് ആണോ എന്നതിൽ സ്ഥിരീകരണം വേണ്ടതിനാലും വനം- വന്യജീവി നിയമത്തിന്റെ കീഴിൽ വരുന്ന വിഷയമായതിനാലും തുടരന്വേഷണം വനം വകുപ്പിന് കൈമാറുകയായിരുന്നു.