വത്തിക്കാൻ: കഴിഞ്ഞ അഞ്ച് ആഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം വിശ്വാസികളെ നേരിട്ട് അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. റോമിലെ ജെമെല്ലി ആശുപത്രിയിലെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ വച്ചാണ് അദ്ദേഹം വിശ്വാസികളെ കണ്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് അദ്ദേഹം ജനങ്ങൾക്ക് മുന്നിലെത്തുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ മാർപാപ്പ ഇന്ന് ആശുപത്രി വിടുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ പരിശോധിച്ചിരുന്ന ഡോക്ടർമാർ അറിയിച്ചിരുന്നു.
ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രണ്ട് മാസം അദ്ദേഹത്തിന് വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് നേരെ കൈവീശി പുഞ്ചിരിച്ചുകൊണ്ടാണ് അദ്ദേഹം അനുഗ്രഹിച്ചത്. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് കഴിഞ്ഞ മാസം 14നാണ് അദ്ദേഹത്തെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലായതിനുശേഷം അദ്ദേഹം പൊതുവേദികളിൽ എത്തിയിരുന്നില്ല.