പുകയില, മദ്യപാനം, ഇ-സിഗരറ്റ് ഉപയോഗിക്കുന്ന വേപ്പിങ് എന്നിവ സ്ത്രീകളിലെ പ്രത്യുത്പാദന ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. പുകവലി ഗർഭം അലസിപ്പിക്കാനും എക്ടോപിക് ഗർഭധാരണത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് ബീജത്തിന്റെ ഡി.എൻ.എയെ ബാധിക്കുകയും അതുവഴി ജനന വൈകല്യങ്ങൾക്ക് കാരണമാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതാ പ്രശ്നങ്ങൾ വ്യാപകമാണ്. പ്രായവും മാനസിക പിരിമുറുക്കവും മാത്രമല്ല പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുന്നത്. മറിച്ച്, പുകവലി, മദ്യപാനം, വേപ്പിംഗ് എന്നിവയും പ്രത്യുത്പാദനത്തെ ബാധിക്കുമെന്ന് കൺസൾട്ടന്റ് ഒബ്സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ. അനുജ തോമസിനെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോർട്ട് ചെയ്തു.
ഇത്തരം ദുശ്ശീലങ്ങൾ പലപ്പോഴും വ്യക്തിപരമായ കാര്യങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. ഗർഭധാരണം ആസൂത്രണം ചെയ്യുമ്പോൾ മാത്രം ഈ ശീലങ്ങൾ കുറയ്ക്കുകയോ താത്ക്കാലികമായി നിർത്തുകയോ ചെയ്താൽ മതിയെന്നും പലരും ചിന്തിക്കുന്നു. എന്നാൽ, ഈ ദുശ്ശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടത് അനിവാര്യമാണ്. ഇവ പ്രത്യുത്പാദന അവയവങ്ങൾ, ഹോർമോണുകൾ, കുഞ്ഞിന്റെ ആരോഗ്യം എന്നിവയെ ബാധിക്കും.മദ്യപാനവും പുകവലിയും ഹോർമോൺ സന്തുലിതാവസ്ഥയെ തകരാറിലാക്കുകയും ആർത്തവ ചക്രങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ഇവ പ്രത്യുത്പാദനശേഷി കുറയ്ക്കാൻ സാധ്യതയുണ്ട്. ദീർഘകാല ഉപയോഗം ഭ്രൂണത്തിന്റെ വളർച്ചയെയും ദോഷകരമായി ബാധിക്കും. ഗർഭകാലത്തും പ്രസവസമയത്തും സങ്കീർണ്ണതകൾക്ക് കാരണമാകാമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.