ബീജിംഗ്: വവ്വാലുകളിൽ നിന്ന് പടർന്നുപിടിക്കാൻ സാധ്യതയേറുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി. HKU5-CoV-2 ആണ് പുതിയ ഇനം വകഭേദം. കൊവിഡ് 19ന് കാരണമായ SARS-CoV-2ന്റെ അതേശേഷിയുളള വൈറസാണിത്. ഇതിന് കോശ ഉപരിതല പ്രോട്ടീൻ കോശങ്ങളിലേക്ക് നുഴഞ്ഞു കയറാൻ ശേഷിയുളളതിനാൽ മനുഷ്യരിൽ അണുബാധയുണ്ടാക്കാൻ സാധ്യതയുണ്ട്. ചൈനീസ് ജേർണലായ സെൽ സയന്റിഫിക്കിലാണ് പുതിയ വൈറസിനെക്കുറിച്ചുളള വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ബാറ്റ് വുമൺ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റായ ഷി ഷെംഗ്‌ലിയാണ് ഗ്വാംഗ്‌ഷോ ലബോറട്ടറിയിൽ ഗവേഷണം നടത്തിയത്.
പുതിയ വൈറസിന് മനുഷ്യരിലേക്ക് രോഗം വ്യാപിപ്പിക്കാനുളള ശേഷിയുണ്ടെങ്കിലും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതുമായി ബന്ധപ്പെട്ടുളള കൂടുതൽ ഗവേഷണം നടന്നുവരികയാണ്. ഇതിനകം തന്നെ കൊറോണ വൈറസിന്റെ നിരവധി വകഭേദങ്ങൾ കണ്ടെത്തിയെങ്കിലും അവയിൽ ചിലത് മാത്രമേ മനുഷ്യരിലേക്ക് വ്യാപിക്കുന്നുളളൂ. ഹോങ്കോംഗിലെ ജാപ്പനീസ് പെപ്പിസ്‌ട്രെൽ വവ്വാലിൽ നിന്ന് തിരിച്ചറിഞ്ഞ HKU5 എന്ന കൊറോണ വൈറസിൽ നിന്നുളള വകഭേദമാണ് ഇത്. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോമിന് കാരണമാകുന്ന വൈറസും ഇതിൽ ഉൾപ്പെടുന്നു.