ബെംഗളൂരു: കനത്തമഴയെത്തുടര്‍ന്ന് അപ്പാര്‍ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ കയറിയ വെള്ളം പമ്പ് ചെയ്ത് കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 വയസ്സുകാരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ബിടിഎം സെക്കന്‍ഡ് സ്‌റ്റേജിലെ ഡോളര്‍ കോളനിയില്‍ മധുവന അപ്പാര്‍ട്‌മെന്റിലെ താമസക്കാരനായ മന്‍മോഹന്‍ കാമത്ത് (63), അപ്പാര്‍ട്‌മെന്റില്‍ സഹായിയായി ജോലിനോക്കുന്ന നേപ്പാള്‍ സ്വദേശി ഭരതിന്റെ മകന്‍ ദിനേഷ് (12) എന്നിവരാണ് മരിച്ചത്
തിങ്കളാഴ്ച രാവിലെ ആറേകാലോടെയായിരുന്നു അപകടം. ബെംഗളൂരുവില്‍ രാത്രി പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നാണ് അപ്പാര്‍ട്‌മെന്റിന്‍റെ ബേസ്‌മെന്റില്‍ വെള്ളംകയറിയത്.104 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവില്‍ കഴിഞ്ഞദിവസം പെയ്തത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും നഗരത്തിൽ വലിയതോതിൽ ഗതാഗത സ്തംഭനം ഉണ്ടാകുകയും ചെയ്തു.