കോഴിക്കോട്: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരായ തുടർ നടപടികൾ വൈകുന്നു എന്ന പരാതിയുമായി കുട്ടിയുടെ ബന്ധുക്കൾ. ഇതുസംബന്ധിച്ച് ബന്ധു സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷണർക്കും പരാതി നൽകി. പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും അതിനാൽ കുട്ടിയെ സ്കൂളിൽ അയയ്ക്കുന്നില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
അതിനിടെ കേസിൽ കസബ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജുവനൈൽ പൊലീസ് ഡിവൈഎസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം എട്ടിനാണ് ജയചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. തുടർന്ന് കുട്ടിയെ പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. പിന്നീട് കുട്ടിയുടെ സംരക്ഷണാവകാശം ബന്ധുവായ സ്ത്രീയ്ക്ക് കൈമാറുകയും ചെയ്തു.
കുട്ടിയുടെ മാതാവാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ കസബ പൊലീസിൽ പരാതി നൽകിയത്. ഇതിനുപിന്നാലെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുടുംബ പ്രശ്നങ്ങൾ മുതലെടുത്ത് കൂട്ടിക്കൽ ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.