
നാദാപുരം: ഒമ്പത് വയസ്സ് പ്രായമുള്ള വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിലെ പ്രതിയായ ആയഞ്ചേരി തറോപ്പൊയിൽ സ്വദേശി കുനിയിൽ ബാലന് ( 61) 74 വർഷം കഠിനതടവും 85000രൂപ പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദലി. 2024 ജനുവരിയിൽ പ്രതി പല ദിവസങ്ങളിലും കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. പിന്നീട് സ്കൂൾ ടീച്ചറോട് കുട്ടി വിവരം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സിന്റെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
തൊട്ടിൽപ്പാലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഫെബ്രുവരി ഒന്നാം തീയതി മുതൽ ജയിലിൽ കഴിഞ്ഞു വരികയായ പ്രതി ജാമ്യ അപേക്ഷ ബോധിപ്പിച്ചിരുന്നെങ്കിലും കോടതി അനുവദിക്കാത്തതിനാൽ വിചാരണ തടവുകാരനായി കഴിഞ്ഞു വരികയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. തൊട്ടിൽപാലം പോലീസ്ഇൻസ്പെക്ടർ ബിനു.ടി എസ്, സബ് ഇൻസ്പെക്ടർ വിഷ്ണു എംപി, ഗ്രേഡ് എ എസ് ഐ സുശീല കെ പി എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ബോധിപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർഹാജരായി.