തിരുവനന്തപുരം: വിവിധ ജില്ലകളിലായി 674 പേർ നിപ സമ്പർക്കപ്പട്ടികയിലുള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിൽ 131 പേരും പാലക്കാട് 426 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒരാൾ വീതവുമാണുള്ളത്. മലപ്പുറത്ത് 12 പേർ ഐസൊലേഷനിൽ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയിൽ ഇതുവരെ 88 സാംപിളുകൾ നെഗറ്റീവായെന്നും മന്ത്രി അറിയിച്ചു.
ഐസൊലേഷൻ കാലം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽനിന്നുള്ള 81 പേരെയും പാലക്കാട്ടുനിന്നുള്ള രണ്ടുപേരെയും എറണാകുളത്തുനിന്നുള്ള ഒരാളെയും സമ്പർക്കപ്പട്ടികയിൽനിന്ന് ഒഴിവാക്കി. പാലക്കാട് 17 പേരാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 32 പേർ ഹൈയസ്റ്റ് റിസ്‌കിലും 111 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലുണ്ട്.
മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.